2 കോടി ലോൺ എടുത്ത്, 3 കോടി നികുതി അടച്ച ചിത്രമാണ് ‘പുലിമുരുകൻ’, വെറും മൂന്നാഴ്ചയിൽ 100 കോടി രൂപ നേടിത്തന്നു: ടോമിച്ചന്‍ മുളകുപാടം

‘പുലിമുരുകൻ’ സിനിമയുടെ നിർമാതാവ് ഇനിയും ലോൺ അടച്ചു തീർത്തിട്ടില്ല എന്ന മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രം ഫൈനാൻസ് ചെയ്തവരിൽ താനുമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം എന്ന പേരിൽ പ്രശസ്തമായ ചിത്രമാണ് മോഹൻലാൽ നായകനായ ‘പുലിമുരുകൻ’.ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തി.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന് വേണ്ടി രണ്ട് കോടി രൂപ വായ്പ എടുത്തത്.

2016 ഡിസംബറില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്തു. മൂന്ന് കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിനുവേണ്ടി ഞാന്‍ നികുതിയായി അടച്ചത്. അത്രയധികം തുക നികുതി അടയ്ക്കണമെങ്കില്‍തന്നെ ചിത്രം എത്രത്തോളം ലാഭം നേടിത്തന്നിരിക്കാമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ.-ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ പറയുന്നു.സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.